Showing posts with label Waste Management. Show all posts
Showing posts with label Waste Management. Show all posts

Friday, April 28, 2017

(ഇതിനു മുമ്പു് എഴുതിയിരുന്ന “പഴയ വാഹനങ്ങളും പുതിയനിയമവും” എന്ന ലേഖനത്തിന്റെ അനുബന്ധം - I )

സംശയം:
“വീട്ടിലെ Bio gas ഉപയോഗിച്ചും വാഹനം ഓടിക്കാൻ പറ്റുമോ?” - Radha Krishna

ചെറിയ മറുപടി:
പറ്റേണ്ടതാണു്. പക്ഷേ രണ്ടു കാര്യങ്ങൾ വേണ്ടിവരും:

1. വീട്ടിൽ ഉല്പാദിപ്പിക്കുന്ന ബയോഗ്യാസ് (ഇതുതന്നെയാണു് CNG എന്നറിയപ്പെടുന്ന മീഥെയ്‌നും) ആവശ്യമുള്ളത്ര ഒരു സിലിണ്ടറിൽ കൊള്ളുന്നത്ര മർദ്ദത്തിൽ അമർത്തിവെക്കാൻ (compress) പറ്റണം. അതിനു തക്ക ശക്തിയുള്ളതും സുരക്ഷിതവുമായ ഒരു കമ്പ്രസ്സർ ഓരോ വീട്ടിലും വേണ്ടിവരും.

2. വാഹനത്തിന്റെ ഇന്ധന ടാങ്ക്, ഫ്യൂവൽ ലൈൻ, എഞ്ചിൻ എന്നിവയിൽ വേണ്ടത്ര മാറ്റങ്ങൾ വരുത്തി CNG അനുയോജ്യമാക്കണം. എന്നാൽ, ഒരു സാധാരണ വീട്ടിൽ ഇതിനുമാത്രമുള്ള ബയോഗ്യാസ് ഉല്പാദിപ്പിക്കാനാവുമോ എന്നു സംശയമുണ്ടു്.

നീണ്ട മറുപടി:

വാഹനം ഓടിപ്പിക്കാൻ വേണ്ടത്ര ബയോഗ്യാസ് ഒരു സാധാരണ വീട്ടിൽ ഉല്പാദിപ്പിക്കാനാവും എന്നു തോന്നുന്നില്ല. പക്ഷേ, ഒരു ഗ്രാമമോ നഗരമോ മൊത്തമായി എടുത്താൽ, നമ്മുടെ വാഹനങ്ങൾക്കു് ആവശ്യമുള്ള ഇന്ധനത്തിന്റെ നല്ലൊരു ഭാഗം ഈ ബയോഗ്യാസ് വഴി കണ്ടെത്താനായേക്കാം. ഏറ്റവും ചുരുങ്ങിയ പക്ഷം, മാലിന്യനിർമ്മാർജ്ജനത്തിനു വേണ്ടിവരുന്ന ഭീമമായ ഊർജ്ജാവശ്യത്തിന്റെ നല്ലൊരു ഭാഗമെങ്കിലും ഇങ്ങനെ കണ്ടെത്താം. ഗ്രാമങ്ങൾ തോറുമോ നഗരങ്ങൾ തോറുമോ വൻകിട മാലിന്യനിർമ്മാർജ്ജനയൂണിറ്റുകൾ വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിക്കാം. അവിടെ വീടുകളിൽനിന്നും പൊതുസ്ഥലങ്ങളിൽനിന്നും ചന്തകളിൽനിന്നുമുള്ള മാലിന്യങ്ങൾ തരം തിരിച്ചുതന്നെ ശേഖരിക്കാം. ഇത്തരം മാലിന്യങ്ങൾ തരം തിരിച്ചു നിക്ഷേപിക്കാൻ ഓരോ അയല്പക്കത്തും 1000 ലിറ്റർ വീതം വലിപ്പമുള്ള മൂന്നോ നാലോ (ബയോ, കടലാസ്, പ്ലാസ്റ്റിൿ, മെറ്റൽ + ഗ്ലാസ്സ് + ഇലക്ട്രിക്കൽ) HDPE മാലിന്യപ്പെട്ടികൾ സ്ഥാപിക്കാം. (50 വീടുകളുള്ള ഒരു അയൽക്കൂട്ടത്തിൽ ഒരു സെറ്റു വെച്ചു് സ്ഥാപിച്ചാൽ ഒരു വീടിനു് പരമാവധി 500 രൂപയേ ഈ ഇനത്തിൽ ഒറ്റത്തവണ ചെലവു വരൂ. ശരാശരി 10 കൊല്ലമെങ്കിലും ഇത്തരം മാലിന്യപ്പെട്ടികൾക്കു് ആയുസ്സുണ്ടാവും). തരം തിരിച്ചു നിക്ഷേപിക്കുന്നതു് ഒരു പൗരശീലമാണു്. കേരളത്തിലെ ജനങ്ങൾക്കു് ഇത്തരം നല്ല ശീലങ്ങൾ ഇതുവരെ പതിവില്ലെങ്കിലും, അവർ അത്ര അപരിഷ്കൃതരൊന്നുമല്ല. ഏതാനും ആഴ്ചകൾ കൊണ്ടു് അവർ അതു പഠിച്ചെടുത്തോളും. അത്രത്തോളമെങ്കിലും സാമൂഹ്യബോധവും സാക്ഷരതയും അവർക്കുണ്ടെന്നു നമുക്കു ധൈര്യപൂർവ്വം സമ്മതിക്കാം. ഇങ്ങനെ പെട്ടികളിൽ വന്നു നിറയുന്ന റെഫ്യൂസ് നിത്യേന, വൃത്തിയായിത്തന്നെ കളക്റ്റ് ചെയ്യാൻ ആധുനികരീതിയിലുള്ള റെഫ്യൂസ് ട്രക്കുകൾ വേണം. അവ വളരെയൊന്നും ആവശ്യമില്ല. തൃശ്ശൂർ പോലെ ഒരു നഗരത്തിനും ചുറ്റുവട്ടത്തിനും കൂടി നാലോ അഞ്ചോ ട്രക്കുകൾ മതിയാവും. ഈ ട്രക്കുകൾ 24/7 (സദാ സമയവും) പ്രവർത്തിച്ചുകൊണ്ടിരിക്കും. കേരളത്തിനു മുഴുവൻ ആവശ്യമുള്ള ഇത്തരം ട്രക്കുകൾക്കും അവയുടെ പരിപാലനത്തിനും വേണ്ടി ആളോഹരി 10 രൂപയിൽ താഴെയേ പത്തുവർഷത്തേക്കു വേണ്ടി വരൂ (300 കോടി രൂപ). ഓരോ കേന്ദ്രത്തിലും ആറുമണിക്കൂർ ജോലിസമയം വെച്ച് ഷിഫ്റ്റുകളായി എല്ലാ ട്രക്കിനും കൂടി അഞ്ചുപേരുടെ എട്ടു ബാച്ച് ഫീൽഡ് ജോലിക്കാർ അടക്കം പരമാവധി 100 പേരുടെ തൊഴിൽച്ചെലവുണ്ടാവും.സംസ്ഥാനത്തു് ആകെ 100 കേന്ദ്രങ്ങളുണ്ടെങ്കിൽ 10000 പേർക്കു് ഇതുവഴി തൊഴിൽ ലഭിക്കും. (കേരളത്തിന്റെ ആളോഹരി ചെലവ് പ്രതിമാസം 5 രൂപ). ഇത്തരം ചെലവുകൾക്കൊക്കെക്കൂടി ഓരോ വീട്ടിൽ നിന്നും പ്രതിമാസം 30 -50 രൂപ മാലിന്യനിർമ്മാർജ്ജനഫീസ് ആയി ചുമത്താം. മാലിന്യസംസ്കരണഫാക്ടറിയിൽ ഇത്തരം റെഫ്യൂസുകൾ ശേഖരിക്കപ്പെടും. ഇവയിൽ നിന്നും തരം തിരിക്കാനും പ്രീ-പ്രോസസ്സിങ്ങിനുമായി മറ്റൊരു ബാച്ച് ജോലിക്കാർ (വേണ്ടി വന്നാൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ തന്നെ) ഉണ്ടാവും. ഇൻസിനറേഷൻ, അനെയറോബിൿ ഡൈജെഷൻ, സ്ക്രാപ് മെറ്റൽ മെൽട്ടിങ്ങ് തുടങ്ങിയവയ്ക്ക് പ്രത്യേകം സ്ഥലവും സംവിധാനവും കാണും. റീസൈക്കിൾ ചെയ്യാവുന്ന പ്ലാസ്റ്റിൿ, കടലാസ്, കമ്പോസ്റ്റ്, ലോഹങ്ങൾ, ഗ്ലാസ്സ് എന്നിവയായിരിക്കും ഇവിടത്തെ ഉല്പന്നങ്ങൾ. കൂടാതെ, ബയോ-ഗ്യാസും ലഭിക്കും. ആ ഗ്യാസ് അവിടത്തെ ഊർജ്ജാവശ്യങ്ങൾക്കുതന്നെ ഉപയോഗിക്കുകയോ, അഥവാ ബാക്കിയുണ്ടെങ്കിൽ കമ്പ്രസ്സ് ചെയ്തു് സിലിണ്ടറുകളിൽ ശേഖരിച്ച് വിൽക്കുകയോ അല്ലെങ്കിൽ വൈദ്യുതിയാക്കി മാറ്റി ഗ്രിഡ്ഡിലേക്കു തിരിച്ചുകൊടുക്കുകയോ ആവാം. പക്ഷേ, ഇതിനു് സ്ഥിരോത്സാഹവും പ്രൊഫഷണൽ കൃത്യനിർവ്വഹണനിഷ്ഠയുമുള്ള ഒരു കൂട്ടം ജോലിക്കാരോ സുസംഘടിതമായ ഒരു കമ്പനിയോ വേണ്ടി വരും. വേസ്റ്റ് കളക്ഷൻ ഫീസ് + ഊർജ്ജസബ്സിഡി + ഉല്പന്നങ്ങളുടെ വില എന്നിവയിൽ നിന്നും തരക്കേടില്ലാത്ത വരുമാനമുണ്ടാക്കാൻ ഇത്തരമൊരു ഏജൻസിക്കു കഴിയും. കൊള്ളലാഭമില്ലെങ്കിൽ തന്നെയും കുറേ ആളുകൾക്കു ജോലിയും നമ്മുടെ വാസഭൂമികൾക്കു സൗന്ദര്യവും പൊതുജനാരോഗ്യക്ഷേമവും ലഭിക്കും. പൊതുമേഖലയിലാണു് ഇത്തരമൊരു കമ്പനി തുടങ്ങുന്നതെങ്കിൽ, പതിവുപോലെ അതു് കാലക്രമത്തിൽ ഒരു വെള്ളാനയോ വെള്ളക്കോളർ കൂടാരമോ ആകാതെ സൂക്ഷിക്കണം. സ്വകാര്യമേഖലയിലാണെങ്കിൽ, അത്തരം സംരംഭങ്ങൾ തുടങ്ങാൻ തയ്യാറാവുന്ന നാലോ അഞ്ചോ കക്ഷികൾക്കു് മത്സരാടിസ്ഥാനത്തിൽ തന്നെ അനുമതിയും വേണ്ടുവോളം സംരംഭപ്രോത്സാഹനവും (ടാക്സ് ഹോളിഡേ, റിയൽ എസ്റ്റേറ്റ്, ടേം ലോണുകൾ, സബ്‌സിഡികൾ, PPP, BOT, BOOT, പബ്ബ്ലിൿ ഈക്വിറ്റി പാർട്ടിസിപ്പേഷൻ...) നൽകാം. പക്ഷേ സർക്കാർ തന്നെ നേരിട്ടു് കർശനവും കൃത്യവും സുസ്ഥിരവുമായ സാമ്പത്തികഅച്ചടക്കവും സേവനഗുണമേന്മയും ഉറപ്പു വരുത്തണം.

ഫേസ് ബുക്ക് നോട്ടിന്റെ ലിങ്ക്:

https://www.facebook.com/notes/viswa-prabha/%E0%B4%AE%E0%B4%BE%E0%B4%B2%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%AF%E0%B4%82-%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%B8%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B5%8D/1159003394150481/